ഡോളറുമായും യുഎസ് വിപണിയുമായും തുർക്കിക്കുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള നടപടികൾ താൻ തുടരുമെന്ന് എർദോഗൻ പറഞ്ഞു.
തുർക്കിയുടെ കറൻസിയായ ലിറ കുറച്ചുനാളുകളായി പ്രകടിപ്പിക്കുന്ന ഇടിച്ചിൽ പ്രവണത തുടരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആഗോളവിപണിയിൽ പരിഭ്രാന്തമായ നീക്കങ്ങളാണ് നടക്കുന്നത്. അതെസമയം, ഇക്കാര്യത്തിൽ തുർക്കിക്കു പുറത്തു നിന്നുള്ള ശക്തികളാണ് പ്രവർത്തിക്കുന്നതെന്നാരോപിച്ച് തുർക്കി പ്രസിഡണ്ട് റിസെപ് തയ്യിപ് എർദോഗൻ രംഗത്തു വന്നു. രാജ്യത്തിനെതിരെ വിദേശശക്തികൾ സാമ്പത്തിക യുദ്ധം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഡോളറുമായും യുഎസ് വിപണിയുമായും തുർക്കിക്കുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള നടപടികൾ താൻ തുടരുമെന്ന് എർദോഗൻ പറഞ്ഞു. പുതിയ സഖ്യങ്ങൾ സ്ഥാപിച്ചും പുതിയ വിപണികളിലേക്ക് നീങ്ങിയും ഈ പ്രശ്നം തങ്ങൾ പരിഹരിക്കുമെന്നും എർദോഗൻ പ്രഖ്യാപിച്ചു.
യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് തുർക്കിയുമായുള്ള ബന്ധം മോശമാണെന്ന് പ്രഖ്യാപിക്കുകയും സ്റ്റീലിനും മറ്റുൽപ്പന്നങ്ങൾക്കുമുള്ള കയറ്റുമതിത്തീരുവ കൂട്ടുകയും ചെയ്തതിനു പിന്നാലെ തുർക്കിയുടെ കറൻസിയുടെ ആരോഗ്യം വൻതോതിൽ ക്ഷയിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയുടെ അവസാനത്തിൽ യുഎസ് ഡോളറിനെ അപേക്ഷിച്ച് 20%ത്തിന്റെ വീഴ്ചയാണ് ലിറ പ്രകടിപ്പിച്ചത്.