അമേരിക്കൻ തീരങ്ങളിൽ വീശുന്ന ഹരിക്കെയ്ൻ ഫ്ലോറൻസിനെക്കാൾ ഉയർന്ന വേഗതയാണിത്. ഫ്ലോറൻസിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററാണ്.
ഫിലിപ്പൈൻസിലും ഹോങ്കോങ്ങിലും മകാവുവിലും ആഞ്ഞടിച്ച് നാശനഷ്ടങ്ങളും ജീവാപായവും വരുത്തിയ മാങ്ഖൂത് ചുഴലിക്കാറ്റ് ചൈനീസ് മെയിൻലാൻഡിലേക്ക് കടന്നു. ചൈനയുടെ വടക്കൻ പ്രദേശത്താണ് ചുഴലിക്കാറ്റ് വീശുന്നത്. ഫിലിപ്പൈൻസിൽ മാത്രം അമ്പതോളം പേരാണ് ഈ ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടത്.
ചുഴലിക്കാറ്റ് മെയിൻലാൻഡിൽ പ്രവേശിച്ചതോടെ മഴയും ശക്തമായിട്ടുണ്ട്. 100 മുതൽ 160 വരെ മില്ലിമീറ്റർ മഴ ലഭിക്കാമെന്നാണ് മെറ്റീറോളജിക്കൽ വിഭാഗം പറയുന്നത്.
കാറ്റിന്റെ ശക്തി കുറഞ്ഞു വന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാവിലെ ആറു മണിയോടെ ഗുവാങ്സിയിലെ ഹെങ്സിയാനിൽ പ്രവേശിച്ച ചുഴലിക്കാറ്റ് (ട്രോപ്പിക്കൽ ടൈഫൂൺ) ഇപ്പോൾ ട്രോപ്പിക്കൽ സ്റ്റോം ആയി പരിണമിച്ചിട്ടുണ്ട്. ഈ വർഷം മേഖലയിൽ വീശിയ ഏറ്റവും ശക്തിയേറിയ കാറ്റാണിത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് ആഞ്ഞുവീശി. അമേരിക്കൻ തീരങ്ങളിൽ വീശുന്ന ഹരിക്കെയ്ൻ ഫ്ലോറൻസിനെക്കാൾ ഉയർന്ന വേഗതയാണിത്. ഫ്ലോറൻസിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററാണ്.
ഹോങ്കോങ്ങിൽ ഇപ്പോൾ സ്ഥിതി ഏറെക്കുറെ ശാന്തമാണ്. ഹോങ്കോങ്ങിൽ നിന്നും മകാവുവിലേക്കാണ് കാറ്റ് കടന്നത്. പിന്നീട് ചൈനയിലേക്കും. മകാവുവിലും ഹോങ്കോങ്ങിലും വലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നതു കൊണ്ട് ആളപായം കുറയ്ക്കാൻ സാധിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്.
മാങ്കോസ്റ്റിൻ പഴത്തിന് തായ്‌ലാന്‍ഡിൽ പറയുന്ന പേരാണ് മാങ്ഖൂത്.