യുഎഇ ഭരണാധികാരികളായ ശൈഖ് ഖലീഫ ബിന്‍ സായിദ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ദേശീയ കേരള സഹായ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം യുഎഇ റെഡ് ക്രസന്റ് സമിതിക്കാണ് ഈ പണം കൈമാറിയിരിക്കുന്നത്.
അസത്യ പ്രചാരണങ്ങൾക്കും, വിദേശ ഫണ്ടിന്റെ കേന്ദ്രാനുമതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നും കേരളത്തിന് ഐക്യപ്പെടാൻ ഉള്ള യു എ ഇ ജനതയുടെ ഇച്ഛാശക്തിയെ ബാധിച്ചിട്ടില്ലെന്നു വേണം കരുതാൻ. നൂറ്റാണ്ടിലെ ഏറ്റവും വലിയ പേമാരി നേരിടുന്ന കേരളത്തിന് യു എ ഇ യിൽ നിന്നും സഹായങ്ങൾ ഒഴുകിയെത്തുകയാണ്. ദുരിതത്തിൽ വലയുന്ന കേരളക്കരയെ സഹായിക്കാനായി ഞായറാഴ്ച മാത്രം 2 കോടി 84 ലക്ഷം രൂപക്ക് തുല്യമായ 15 ലക്ഷം ദിര്‍ഹമാണ് ലഭിച്ചത്.ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാര്‍ അല്‍ ബര്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടന ആദ്യ ഘട്ട സഹായം എന്ന നിലയില്‍ 10 ലക്ഷം ദിര്‍ഹമാണ് നല്‍കിയിരിക്കുന്നത്. ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുബയ് ഇസ്ലാമിക്ക് ബാങ്ക് 5 ലക്ഷം ദിർഹവും നൽകി.
യുഎഇ ഭരണാധികാരികളായ ശൈഖ് ഖലീഫ ബിന്‍ സായിദ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ദേശീയ കേരള സഹായ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം യുഎഇ റെഡ് ക്രസന്റ് സമിതിക്കാണ് ഈ പണം കൈമാറിയിരിക്കുന്നത്. ഭരണാധികാരികളുടെ നിര്‍ദ്ദേശ പ്രകാരം തങ്ങള്‍ വിവിധ കേന്ദ്രങ്ങള്‍ വഴി ദുരിതം അനുഭവിക്കുന്ന മലയാളികളെ സഹായിക്കാനായി പണം സ്വരൂപിച്ച് കൊണ്ടിരിക്കുകയാണന്ന് ദാര്‍ അല്‍ ബര്‍ സൊസൈറ്റി ചെയര്‍മാന്‍ ഖല്‍ഫാന്‍ ഖലീഫ അല്‍ മസ്‌റൂയി അറിയിച്ചു.
ദുരതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്നവര്‍ക്ക് ഭക്ഷണം വസ്ത്രങ്ങള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ക്കായിരിക്കും ഈ തുക വിനിയോഗിക്കുക. നേരത്തെ രാജ്യത്തിന്റെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ച മലയാളികള്‍ ഒരു പ്രതിസന്ധിയിലകപ്പെടുമ്പോൾ അവരെ സഹായിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നത്.