27 രാജ്യങ്ങളിൽ നിന്നുള്ള 20,000 പേരിലാണ് ഇപ്സോസ് സർവ്വേ നടത്തിയത്.
ഇതരദേശങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ മനസ്സു തുറന്ന് സ്വീകരിക്കുന്നവരിൽ മുന്നിലാണ് അമേരിക്കക്കാരുടെ സ്ഥാനമെന്ന് സർവ്വേ. പോളിങ് കമ്പനിയായ ഇപ്സോസ് (Ipsos) ആണ് ഈ സർവ്വേ നടത്തിയത്. അമേരിക്കയിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് കുടിയേറ്റ വിരുദ്ധ നയങ്ങൾ ശക്തമായി നടപ്പാക്കവെയാണ് ഈ സർവ്വേ പുറത്തു വരുന്നതെന്നതും ശ്രദ്ധേയം.
യുഎസ്സിലെ ജനങ്ങൾക്കൊപ്പം കാനഡയിലെ ജനങ്ങളും കുടിയേറ്റക്കാർക്ക് അനുകൂലമായ മനോനില പുലർത്തുന്നവരാണെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്.
27 രാജ്യങ്ങളിൽ നിന്നുള്ള 20,000 പേരിലാണ് ഇപ്സോസ് സർവ്വേ നടത്തിയത്. അമേരിക്കയിലെ ജനങ്ങൾ ഭൂരിഭാഗവും നിലവിലെ സർക്കാരിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൾക്ക് എതിരാണെന്ന സൂചനയാണ് സർവ്വേ നൽകുന്നത്.
അമേരിക്കയ്ക്ക് തൊട്ടുതാഴെയായി ദക്ഷിണാഫ്രിക്ക വരുന്നു. ഇതിനു പിന്നാലെ ഓസ്ട്രേലിയയും ചിലിയും യുകെയും ജർമനിയും റഷ്യയും യഥാക്രമം വരുന്നു.
അതെസമയം സൗദി അറേബ്യക്കാർ ഇതരദേശത്തു നിന്നുള്ള കുടിയേറ്റക്കാരെ ഉൾക്കൊള്ളാൻ തയ്യാറില്ലാത്ത കൂട്ടത്തിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. തുർക്കി, സെർബിയ എന്നീ രാജ്യങ്ങളിലെ ജനങ്ങളും ഇതരദേശക്കാരെ സ്വീകരിക്കുന്നതിൽ വളരെ പിന്നാക്കമാണ്.