UPDATES

വിദേശം

17കാരിയായ ഇൻസ്റ്റഗ്രാം താരത്തെ കൊന്നു; രക്തത്തിൽ കുളിച്ച ചിത്രങ്ങളും മൃതദേഹത്തിനൊപ്പമുള്ള സെൽഫിയും പോസ്റ്റ് ചെയ്തു

ബിയാൻകയും ബ്രാൻഡനും രണ്ടുമാസം മുമ്പാണ് പരിചയപ്പെട്ടത്.

ഇൻസ്റ്റഗ്രാം താരത്തെ കൊലപ്പെടുത്തിയതിനു ശേഷം രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സുഹൃത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. 17കാരിയായ ബിയാൻക ഡെവിൻസ് ആണ് കൊല ചെയ്യപ്പെട്ടത്. 21കാരനായ ബ്രാൻഡൻ ക്ലാർക്ക് ആണ് കൊലയാളി.

ന്യൂയോർക്കിലെ ക്യൂൻസിൽ ഒരു സംഗീതപരിപാടി കാണാൻ പോയതായിരുന്നു ബിയാൻക. കൂടെ ബ്രാൻഡനും ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം ബിയാൻകയെ ഒരു എസ്‌യുവിക്കടുത്ത് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

ബിയാൻ‌കയും ബ്രാൻഡനും ഈയിടെയാണ് പരിചയപ്പെട്ടതെന്ന് റിപ്പോർ‌ട്ടുകൾ പറയുന്നുണ്ട്. ഞായറാഴ്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കഴുത്ത് മുറിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ‘അയാം സോറി ബിയാൻക’ എന്ന കുറിപ്പോടെയാണ് ബ്രാൻഡൻ രക്തത്തിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലിട്ടത്. മൃതദേഹത്തിനൊപ്പം ഇയാൾ സെൽഫികളും എടുത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ ഈ ചിത്രങ്ങൾ വളരെപ്പെട്ടെന്നു തന്നെ പ്രചരിച്ചു. ഇവ നീക്കം ചെയ്യാൻ ഇൻസ്റ്റഗ്രാം പ്രയാസപ്പെടേണ്ടി വന്നതായും റിപ്പോർട്ടുകളിലുണ്ട്.

കൊലയാളി തന്നെയാണ് പൊലീസിനെ വിളിച്ചത്. കൊല നടത്തിയ കാര്യം ഇയാൾ സമ്മതിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ കറുപ്പ് നിറമുള്ള എസ്‌യുവിക്കരികിൽ ബ്രാൻഡൻ കിടക്കുകയായിരുന്നു. പൊലീസിനെ കണ്ടയുടനെ ഇയാൾ ഒരു കത്തിയുപയോഗിച്ച് സ്വയം കുത്തുവാനും കഴുത്ത് മുറിക്കുവാനും ശ്രമം തുടങ്ങി. പൊലീസ് ഇയാളെ തോക്കുമുനയിൽ നിർത്തിയ സന്ദർഭത്തിലാണ് ഫോണെടുത്ത് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ അപ്ഡേറ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബ്രാൻഡൻ ക്ലാർക്കിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ചെറിയ മുറിവുകൾക്ക് പൊലീസ് ചികിത്സ ലഭ്യമാക്കിയതായി അറിയുന്നു.

സോഷ്യല്‍ മീഡിയയ്ക്ക് വിമർശനം

ബിയാൻകയുടെ രക്തത്തിൽ കുളിച്ച ചിത്രങ്ങൾ വളരെ വേഗത്തിലാണ് പ്രചരിച്ചത്. ഇത് വൻ വിമർശനങ്ങൾക്കിടയാക്കി. അക്രമ മനോഭാവം വളർത്തുന്ന ഇത്തരം ചിത്രങ്ങൾ പ്രചരിക്കുന്നത് തടയാൻ ടെക് കമ്പനികൾക്ക് സാധിക്കുന്നില്ല എന്നതാണ് വിമർശനം.

ബിയാൻകയും ബ്രാൻഡനും രണ്ടുമാസം മുമ്പാണ് പരിചയപ്പെട്ടത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെയായിരുന്നു ഇത്. പിന്നീടിവർ പലതവണ കണ്ടു. രണ്ടുപേരുടെയും കുടുംബങ്ങൾക്കും ഇവര്‍ തമ്മിലുള്ള പരിചയം അറിയാമായിരുന്നു.

കൊലയ്ക്കു ശേഷം ബ്രാൻഡൻ ബിയാൻകയുടെ ഫോളോവേഴ്സിനെ ലക്ഷ്യമാക്കിയും ചിലത് പറഞ്ഞിരുന്നു. ‘ഒലിപ്പിച്ചു നടക്കാൻ മറ്റാരെയെങ്കിലും കണ്ടെത്ത്’ എന്നിങ്ങനെയാണ് ബ്രാൻഡൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍