നോർത്ത് കരോലിനയിലെ വിൽമിങ്ടണിനടുത്ത് ഈ ഹരിക്കെയിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ചയോടെയാണ് ഇത് സംഭവിക്കുക എന്നാണ് വിവരം.
ഫ്ലോറൻസ് ചുഴലിക്കാറ്റ് തീരങ്ങളിലേക്ക് അടുത്തു തുടങ്ങവേ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിലേക്കാണ് ഈ ചുഴലിക്കാറ്റ് നീങ്ങുന്നത്. കിഴക്കൻ തീരങ്ങളില്‍ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ വീശിയടിക്കുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ഫ്ലോറൻസ് എന്ന് ട്രംപ് പറഞ്ഞു.
കാറ്റഗറി 4ൽ പെടുന്ന കൊടുങ്കാറ്റായാണ് ഫ്ലോറൻസിനെ തരം തിരിച്ചിട്ടുള്ളത്. മണിക്കൂറിൽ 140 മൈല്‍ അഥവാ 220 കിലോമീറ്റർ വേഗത പരമാവധി പിടിക്കുന്ന കൊടുങ്കാറ്റുകളാണ് ഈ വിഭാഗത്തിൽ പെടുന്നത്.
നോർത്ത് കരോലിനയിലെ വിൽമിങ്ടണിനടുത്ത് ഈ ഹരിക്കെയിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ചയോടെയാണ് ഇത് സംഭവിക്കുക എന്നാണ് വിവരം.
നോർത്ത് കരോലീന, സൗത്ത് കരോലീന, മൊത്തം കിഴക്കൻ തീരങ്ങളിൽ അതീവജാഗ്രത വേണമെന്ന് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പറഞ്ഞു. വേണ്ട മുൻകരുതലുകളെടുക്കണം. എല്ലാ സഹായങ്ങൾക്കുമായി സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൗത്ത് കരോലീന, നോർത്ത് കരോലീന, വിർജീനിയ എന്നിവിടങ്ങളിൽ നിർബന്ധിത ഒഴിപ്പിക്കല്‍ ഇതിനകം നടന്നിട്ടുണ്ട്. പത്തു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചതായാണ് വിവരം.
കരോലീന സർവ്വകലാശാലയിലുള്ളവരെയും ഒഴിപ്പിച്ചിട്ടുണ്ട്. വിർജിനിയയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയെല്ലാം ഒഴിപ്പിച്ചു.
അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഉഷ്ണനിലയാണ് ചുഴലിക്കാറ്റിന്റെ ശക്തി കൂട്ടുന്നതെന്ന് യുഎസ് ദേശീയ ചക്രവാത കേന്ദ്രം പറയുന്നു. അതിവേഗത്തിൽ തീവ്രത കൈവരിച്ചു കൊണ്ടിരിക്കുകയാണ് കാറ്റ്.
Here are the Key Messages from the 11 pm advisory for Hurricane #Florence. pic.twitter.com/XzGiOhaGHy
— National Hurricane Center (@NHC_Atlantic) September 11, 2018