കടുത്ത ചൂടിന്റെയും വരള്‍ച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും ദാരിദ്ര്യത്തിന്റെയും ആഘാതം കുറയ്ക്കാന്‍ അടിയന്തര മാറ്റങ്ങള്‍ വേണമെന്നും ഐപിസിസി
ആഗോളതാപനം അതിന്റെ പരമാവധിയായ 1.5 ഡിഗ്രി സെല്ഷ്യസില്‍ എത്താന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം മതിയെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വരള്‍ച്ച, വെള്ളപ്പൊക്കം, കടുത്ത ചൂട്, ദാരിദ്ര്യം എന്നിവയും ഇതോടെയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്(ഐപിസിസി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാരിസ് കരാര്‍ പ്രകാരമുള്ള താപനില 1.5 ഡിഗ്രി സെല്‍ഷ്യസിനും 2 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ നിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ എത്തണമെന്നും ഈ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
2016ലെ പാരിസ് ക്ലൈമറ്റ് ചര്‍ച്ചകളില്‍ ഇതിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും അതിന് ശേഷം ശാസ്ത്രവും രാഷ്ട്രീയവും തമ്മിലുള്ള അന്തരം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ ഉടമ്പടിയില്‍ അമേരിക്ക പിന്മാറുന്നതായി ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്നലെ നടന്ന ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ജെയര്‍ ബൊല്‍സനാരോയും ഇതേ നിലപാടാണ് എടുത്തത്. ആമസോണ്‍ മഴക്കാടുകള്‍ അഗ്രി ബിസനസിനായി തുറക്കുമെന്നതാണ് അദ്ദേഹത്തിന്റെ മുഖ്യതെരഞ്ഞെടുപ്പ് വാഗ്ദാനം.
വ്യവസായ വിപ്ലവത്തിന് മുമ്പുള്ള കാലത്തേക്കാള്‍ ലോകത്ത് ഇപ്പോള്‍ 1 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ളതാണ്. അമേരിക്കയിലെ ചുഴലിക്കാറ്റുകളെയും കേപ്പ്ടൗണിലെ വരള്‍ച്ചയെയും ആര്‍ട്ടിക്കിലെ കാട്ടുതീകളെയും തുടര്‍ന്ന് കാലാവസ്ഥ വ്യതിയാനം ആരംഭിച്ചുവെന്നാണ് ഐപിസിസി പറയുന്നത്. കൂടുതല്‍ ചൂടുപിടിക്കുന്നതോടെ അതിന്റെ പരിണിതഫലം മോശമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അര ഡിഗ്രിയിലെ വ്യതിയാനം പോലും ആര്‍ട്ടിക്കില്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നതിന് കാരണമാകും.
ഇത് മണലില്‍ വരച്ച ഒരു രേഖയാണെന്നും പ്രവര്‍ത്തിക്കാനുള്ള സമയമാണ് ഇതെന്നും ഐപിസിസി കോ-ചെയര്‍ ദെബ്ര റോബര്‍ട്ട്‌സ് അറിയിച്ചു. ശാസ്ത്ര ലോകത്തുനിന്നുണ്ടായ ഏറ്റവും മുഴക്കമുള്ള മണിനാദമാണ് ഈ റിപ്പോര്‍ട്ടെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. 1.5 ഡിഗ്രി സെല്‍ഷ്യസ് അനുപാതത്തില്‍ ജലദൗര്‍ലഭ്യം 2 ഡിഗ്രി സെല്‍ഷ്യസ് അനുപാതത്തേക്കാള്‍ 50 ശതമാനം കുറവായിരിക്കുമെന്നും റോബര്‍ട്ട്‌സ് പറയുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദാരിദ്ര്യം ഏറ്റവും കൂടുതല്‍ ബാധിക്കുക ദരിദ്ര രാജ്യങ്ങളെയായിരിക്കും.
6000 റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2 ഡിഗ്രി സെല്‍ഷ്യസ് തലത്തില്‍ കടുത്ത വേനല്‍ ആയിരിക്കും അനുഭവപ്പെടുക. വിളകളുടെയും ചെടികളുടെയും പരാഗണത്തിന് സഹായിക്കുന്ന ശലഭങ്ങളുടെ പകുതിയോളം ആവാസവ്യവസ്ഥ ഈ ചൂടില്‍ നശിച്ചുപോകും. ധാതുക്കളില്‍ 99 ശതമാനം നഷ്ടം സംഭവിക്കും. കടല്‍ നിരപ്പ് ഉയരുന്നത് 2100 ഓടെ 10 ദശലക്ഷം ആളുകളെയെങ്കിലും ബാധിക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. കടല്‍ത്തീരങ്ങള്‍ക്ക് 10 സെന്റിമീറ്റര്‍ അധിക സമ്മര്‍ദ്ദമാണ് ഇത് നല്‍കുക.
മഞ്ഞ് ഉരുകുന്നത് മൂലം വരും നൂറ്റാണ്ടുകളില്‍ ഈ സംഖ്യ വര്‍ദ്ധിക്കുകയാണ് ചെയ്യുക. കാലാവസ്ഥാ വ്യതിയാനം മൂലം മഹാസമുദ്രങ്ങള്‍ ഇപ്പോള്‍ തന്നെ അമ്ലത്വവും ഓക്‌സിജന്റെ താണ നിരപ്പും നേരിടുന്നുണ്ട്. 2 ഡിഗ്രി സെല്‍ഷ്യസ് തലത്തില്‍ മൂന്ന് ദശലക്ഷം ടണ്‍ കടല്‍ മത്സ്യങ്ങളെങ്കിലും നഷ്ടമാകും. 1.5 ഡിഗ്രി സെല്‍ഷ്യസ് തലത്തിന്റെ ഇരട്ടി നഷ്ടമാണ് അപ്പോള്‍ സംഭവിക്കുക.
പ്രതീക്ഷിക്കുന്നതിലും നേരത്തെയും വേഗതയിലുമാണ് കാലാവസ്ഥാ വ്യതിയാനം സംഭവിക്കുകയെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ ജോണ്‍ റോക്‌സ്‌റ്റോം അറിയിച്ചു. ഇപ്പോഴത്തെ 1 ഡിഗ്രി സെല്‍ഷ്യസ് വ്യതിയാനത്തില്‍ തന്നെ അത് വേദനാജനകമാണ്. അതിനാല്‍ തന്നെ ഈ റിപ്പോര്‍ട്ട് വലിയ പ്രാധാന്യമര്‍ഹിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം മുങ്ങും; ഭയക്കണം, ആഗോളതാപനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ്
ലണ്ടന്‍, ഷാങ്ഹായ്, ജക്കാര്‍ത്ത… മുങ്ങിക്കൊണ്ടിരിക്കുകയാണ് ലോകനഗരങ്ങൾ