‘എനിക്ക് പ്രസിഡണ്ട് പദവി തരൂ, ഞാന്‍ സമര്‍ത്ഥമായി ഭരിക്കാം’ മുഗാബെയോട് ഗ്രേസ്
സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയോട് ഒരിക്കല്‍ വിശ്വസ്തത പുലര്‍ത്തിയിരുന്ന സാനു-പിഎഫ് പാര്‍ട്ടി ഞായറാഴ്ച നേതൃത്വത്തില്‍ നിന്നും അദ്ദേഹത്തെ നീക്കുകയും രാജിക്കായി സൈനിക ജനറല്‍മാര്‍ സമ്മര്‍ദം വര്‍ദ്ധിപ്പിക്കുകയും ചെയ്തതോടെ 37 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ ഭരണത്തിന് അന്ത്യമാവുകയാണ്. 93 വയസുള്ള പ്രസിഡന്റിന്റെ അനന്തരാവകാശിയായി അദ്ദേഹത്തിന്റെ ഭാര്യ ഗ്രേസ് ഉയര്‍ന്നുവരുന്നതില്‍ രോഷം പൂണ്ട സൈന്യം കഴിഞ്ഞ ആഴ്ച നിയന്ത്രണം ഏറ്റെടുത്തതോടെയാണ് അധികാരത്തിലുള്ള മുഗാബെയുടെ പിടി അയയാന്‍ തുടങ്ങിയത്. പ്രസിഡന്റിന്റെ ഓഫീസില്‍ സെക്രട്ടറിയായി ഗ്രേസ് പ്രവര്‍ത്തിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ അടുക്കുന്നത്. മുഗാബെയുടെ ആദ്യഭാര്യ സാലി ജീവിച്ചിരിക്കുമ്പോള്‍ തന്നെയായിരുന്നു ഇത്. വൃക്കരോഗം മൂലം 1992ല്‍ സാലി മരിക്കുമ്പോഴേക്കും ഗ്രേസില്‍ പ്രസിഡന്റിന് രണ്ട് മക്കള്‍ പിറന്നിരുന്നു. സ്വന്തം ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ ഗ്രേസ്, 1996ല്‍ പ്രസിഡന്റിനെ വിവാഹം കഴിച്ച ചടങ്ങില്‍ നെല്‍സണ്‍ മണ്ടേലയും മറ്റ് ആഫ്രിക്കന്‍ നേതാക്കളും പങ്കെടുത്തിരുന്നു.
അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ ഭര്‍ത്താവ് മരിക്കുകയാണെങ്കില്‍, അദ്ദേഹം ‘മൃതദേഹമായി’ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് പ്രഖ്യാപിക്കുന്ന രീതിയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി മുഗാബെയെ ശക്തമായി പിന്തുണയ്ക്കുന്ന ഗ്രേസിന്റെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള വളര്‍ച്ച അത്ഭുതാവഹമായിരുന്നു. 52കാരിയായ പ്രഥമ വനിത ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്. ജോഹന്നാസ്ബര്‍ഗിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് എക്‌സ്റ്റന്‍ഷന്‍ കോഡ് ഉപയോഗിച്ച് പ്രഥമ വനിത തന്നെ തല്ലിയെന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു മോഡല്‍ ആരോപണം ഉന്നയിച്ചത് ജനരോഷത്തിന് കാരണമായിരുന്നു. ഗ്രേസ് മുഗാബെയെ വിചാരണ ചെയ്യണം എന്ന ആവശ്യം ഉയര്‍ന്നെങ്കിലും ദക്ഷിണാഫ്രിക്ക അവര്‍ക്ക് നയതന്ത്ര പരിരക്ഷ നല്‍കുകയായിരുന്നു. 20 കാരിയായ മോഡലാണ് ആക്രമണം നടത്തിയതെന്ന് അവര്‍ പിന്നീട് ആരോപിച്ചിരുന്നു. 2009ല്‍ ഹോങ്കോംഗില്‍ ഷോപ്പിംഗ് നടത്തുന്നതിനിടെ അവരുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ഒരു ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചതായുള്ള ആരോപണത്തിലും നയതന്ത്രപരിരക്ഷയുടെ പേരില്‍ പ്രഥമ വനിത കേസില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
മുഗാബെ ഇനി പുറത്തേക്ക്; കരുക്കള്‍ നീക്കി സ്വന്തം പാര്‍ട്ടി,ജനം തെരുവില്‍
ഭരണകക്ഷിയുടെ ഒരു റാലിക്കിടയില്‍ ഗ്രേസ് മുഗാബെയെ കളിയാക്കി എന്ന് ആരോപിച്ച് മുന്ന് പുരുഷന്മാരെയും ഒരു സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രഥമ വനിത പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍, ‘നിങ്ങളുടെ ചെയ്തികളെ ഞങ്ങള്‍ വെറുക്കുന്നു’ എന്ന് പാടിയ അവര്‍ക്കെതിരെ പ്രസിഡന്റിന്റെ അധികാരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാഷ്ട്രീയ ആരോഹണം വൈസ്പ്രസിഡന്റുമാരില്‍ ഒരാളും പ്രസിഡന്റിന്റെ പിന്‍ഗാമിയാവുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്ന വ്യക്തിയുമായ ജോയിസ് മുജുറുവിനെ പുറത്താക്കുന്നതിന് നേതൃത്വം നല്‍കിക്കൊണ്ട് 2014ല്‍ ഭര്‍ത്താവിന്റെ മുഖ്യ പരിരക്ഷകയായി പ്രഥമ വനിത മാറി. അതേ വര്‍ഷം തന്നെ ഭരണകക്ഷിയുടെ വനിത ലീഗിന്റെ തലപ്പത്ത് അവര്‍ പ്രതിഷ്ഠിക്കപ്പെട്ടു. പ്രസിഡന്റിന്റെ ദീര്‍ഘകാല മിത്രമായിരുന്ന എംനാന്‍ഗാഗ്വയെ പുറത്താക്കുന്നതിന് മുമ്പ് പ്രസിഡന്റും പ്രഥമ വനിതയും അദ്ദേഹത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു. തന്റെ മുന്‍ വിശ്വസ്തന്‍ ദുര്‍മന്ത്രവാദം ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന് പ്രസിഡന്റ് ആരോപിച്ചു. എന്നാല്‍ തന്റെ ജീവന് ഭീഷണിയുയര്‍ന്നതിനെ തുടര്‍ന്നാണ് രാജ്യം വിടാന്‍ തീരുമാനിച്ചതെന്ന് എംനാന്‍ഗാഗ്വ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
സിംബാബ്‌വെ സൈനിക നിയന്ത്രണത്തില്‍: മുഴങ്ങുന്നത് റോബര്‍ട്ട് മുഗാബെയ്ക്കുള്ള ഹംസഗാനമോ?
കഴിഞ്ഞ ജൂലൈയില്‍, പ്രഥമ വനിത വിലക്ക് ലംഘിക്കുകയും തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ഭര്‍ത്താവിനോട് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. ‘ഒരു സ്ഥാനാര്‍ത്ഥിയുടെ പിന്നില്‍ എല്ലാ അംഗങ്ങള്‍ക്കും അണിനിരക്കാന്‍ സഹായിക്കും’ എന്നായിരുന്നു ഈ ആവശ്യം ഉന്നയിക്കുന്നതിന് അവര്‍ നിരത്തിയ ന്യായം. പ്രസിഡന്റാവാനുള്ള തന്റെ അഭിലാഷം നവംബറില്‍ നടന്ന ഒരു റാലിയില്‍ അവര്‍ തുറന്നുപറഞ്ഞു. ‘എനിക്കും ചുമതല കൈമാറാവുന്നതാണെന്ന് ഞാന്‍ പ്രസിഡന്റിനോട് പറയേണ്ടിയിരിക്കുന്നു. എനിക്കും താങ്കളുടെ പദവി കൈമാറാവുന്നതാണ്. ആ ജോലി എനിക്ക് തരൂ. ഞാന്‍ മിടുക്കിയായതിനാല്‍ അത് വൃത്തിയായി ചെയ്യാന്‍ എനിക്ക് സാധിക്കും. എനിക്കത് സമര്‍ത്ഥമായി നിര്‍വഹിക്കാനാവും’ എന്ന് അവര്‍ പറഞ്ഞു.