ഭർത്താവ് പൊലീസിൽ കീഴടങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവ് ചെയ്ത ഒരു തരികിട ഭാര്യയുടെയും കുട്ടികളുടെയും മരണത്തിലാണ് കലാശിച്ചത്. താൻ മരിച്ചെന്ന് വരുത്തിത്തീർക്കാൻ ചൈനയിലെ ഹി എന്ന 34കാരൻ ഒരു വ്യാജ കാറപകടം സൃഷ്ടിക്കുകയായിരുന്നു. വാടകയ്ക്കെടുത്ത ഒരു കാറുപയോഗിച്ചാണ് ഹി ഇത് ചെയ്തത്. എപിലപ്സി ബാധിച്ച് ചികിത്സയിലുള്ള തന്റെ മകളുടെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാനാണ് ഇത്തരമൊരു പദ്ധതിയിട്ടത്. താൻ മരണപ്പെട്ടാൽ കിട്ടാനുള്ള ഇൻഷൂറൻസ് തുക കൊണ്ട് ബില്ലടയ്ക്കാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആലോചന. നാടകം പാളിപ്പോകരുതെന്ന തോന്നൽ കൊണ്ടാകണം ഹി തന്റെ പദ്ധതി ഭാര്യയെപ്പോലും മുൻകൂട്ടി അറിയിച്ചില്ല.
എന്നാൽ ഭർത്താവിന്റെ ‘മരണവാർത്ത’ അറിഞ്ഞതോടെ തകർന്നുപോയ ഭാര്യ സോഷ്യൽ മീഡിയയിലൂടെ മരണക്കുറിപ്പ് ഷെയർ ചെയ്ത് കുട്ടികളെയും കൊണ്ട് വെള്ളത്തിൽ ചാടി മരിച്ചു.
ഭർത്താവ് പൊലീസിൽ കീഴടങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. കടത്തിൽ മുങ്ങിയതോടെയാണ് തനിക്ക് ഇത്തരമൊരു പണി ചെയ്യേണ്ടി വന്നതെന്ന് ഹി പൊലീസിനോട് പറഞ്ഞു. ഇൻഷൂറൻസ് തട്ടിപ്പ് അടക്കമുള്ള ചാർജുകളോടെ ഇയാൾക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.
ചൈനയിലെ ഗ്രാമപ്രദേശങ്ങളില്‍ അടിസ്ഥാന ആരോഗ്യപരിപാലനം പോലും അങ്ങേയറ്റം സ്വകാര്യവൽക്കരിക്കപ്പെട്ട നിലയിലാണെന്നും ജനങ്ങൾ പൊറുതിമുട്ടിയ അവസ്ഥയിലാണെന്നും റിപ്പോർട്ട് പറയുന്നു.