ഭൂദത്ത പ്രധാന്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)
ചൈനയുടെ പ്രസിഡണ്ട് സി ജീങ്പ്യിങ് ബുധനാഴ്ച ഇന്ത്യയിലെത്തി. ലോകത്തെ ഏറ്റവുമധികം ജനങ്ങള്‍ വസിക്കുന്ന രണ്ടു രാഷ്ട്രങ്ങള്‍ തങ്ങളുടെ സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും, നീണ്ടകാലമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ പരമ്പരാഗത നര്‍ത്തകരും പോലീസ് വാദ്യസംഘവുമൊക്കെയാണ് സിയെയും പത്‌നിയേയും സ്വീകരിച്ചത്. വ്യാഴാഴ്ച ഇരുനേതാക്കളും ന്യൂഡല്‍ഹിയില്‍ സംഭാഷണങ്ങള്‍ തുടരുകയും ചെയ്തു.
ഉഭയകക്ഷിബന്ധത്തില്‍ ഏഷ്യയിലെ രണ്ടു പ്രമുഖ ബ്രിക് (BRIC) രാഷ്ട്രങ്ങള്‍ കൂടുതല്‍ സാമ്പത്തിക കുതിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്, അതുകൊണ്ടുതന്നെ നിര്‍ണ്ണായകമായൊരു സന്ദര്‍ശനമാണിത്,’ സാമ്പത്തിക നിരീക്ഷകന്‍ രാജീവ് ബിശ്വാസ് പറയുന്നു. ‘ വാണിജ്യക്കമ്മി കുറക്കാന്‍ ചൈനയിലേക്ക് ഇന്ത്യയുടെ കയറ്റുമതി കൂട്ടാനും,അടിസ്ഥാനസൗകര്യ വികസനത്തിലും, നഗര വികസനത്തിലും ചൈനയില്‍ നിന്നുള്ള നിക്ഷേപം ലഭിക്കാനുമാണ് മോദി ശ്രമിക്കുക.’
ഏഷ്യയിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തോടൊപ്പം, അതിര്‍ത്തിയിലെ തര്‍ക്കഭൂമിയില്‍ നിയന്ത്രണമുറപ്പിക്കാനുള്ള ചൈനയുടെ ശ്രമത്തെ തടയലും മോദിക്ക് ചെയ്യേണ്ടിവരും. ഈ മാസം ആദ്യം ജപ്പാന്‍ നേതാവ് ഷിന്‍സൊ അബെയേ ടോകിയോവില്‍ സന്ദര്‍ശിച്ച മോദി, ഇനി രണ്ടാഴ്ച കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. രണ്ടു രാഷ്ട്രങ്ങളും ചേര്‍ന്ന്,’മാനവസമൂഹത്തിന് നല്ലൊരു നാളെ സൃഷ്ടിക്കാനാകും’ എന്നു മോദി ചൊവ്വാഴ്ച ചൈനീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബ്ലൂംബര്‍ഗ് കണക്കുകള്‍ അനുസരിച്ച് റഷ്യയും ബ്രസീലും സൌത്ത് ആഫ്രിക്കയും കൂടി ഉള്‍പ്പെടുന്ന BRIC സംഘം 2014ല്‍ ആഗോള ശരാശരിയെക്കാള്‍ കൂടുതല്‍ വളര്‍ച്ചാ നിരക്ക് കൈവരിക്കും.
ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ചൈന. അതേസമയം ഏറ്റവും വലിയ വാണിജ്യക്കമ്മിയും ചൈനയുമായാണ്. ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വര്‍ഷം 68.5 ബില്ല്യണ്‍ ഡോളര്‍ കവിഞ്ഞെങ്കിലും ഇന്ത്യയുടെ വാണിജ്യക്കമ്മി 34.4 ബില്ല്യണ്‍ ഡോളറാണ്. കഴിഞ്ഞ 14 വര്‍ഷമായി ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 28 ആം സ്ഥാനത്താണ് ചൈന. 411 ദശലക്ഷം ഡോളര്‍ അഥവാ മൊത്തം നിക്ഷേപത്തിന്റെ 0.18%. ഇക്കാര്യത്തില്‍ ജപ്പാന്‍ നാലാമതും യു. എസ് അഞ്ചാമതുമാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പര്‍വ്വതമേഖലയിലെ അതിര്‍ത്തിതര്‍ക്കം പുകഞ്ഞുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത്, പ്രചാരണയോഗങ്ങളില്‍,’വിപുലീകരണ മനസ്ഥിതി’ ഉപേക്ഷിക്കാന്‍ മോദി ചൈനക്ക് താക്കീതു നല്‍കിയിരുന്നു. ജമ്മു കാശ്മീരിലെ 38,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കയ്യേറിയിരിക്കുകയാണെന്ന് ഇന്ത്യ ആക്ഷേപിക്കുമ്പോള്‍ അരുണാചല്‍ പ്രദേശിലെ 90,000 ചതുരശ്ര കിലോമീറ്റര്‍ തങ്ങളുടേതെന്നാണ് ചൈനയുടെ അവകാശവാദം. ഈ പ്രദേശങ്ങളില്‍ ഈ മാസവും ചൈനീസ് കടന്നുകയറ്റം ഉണ്ടായെന്നാണ് PTI റിപ്പോര്‍ട് ചെയ്യുന്നത്. കഴിഞ്ഞ 5 പതിറ്റാണ്ടുകളില്‍ പലപ്പോഴും പൊടുന്നനെയുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഉണ്ടായിട്ടുണ്ട്. 1962ല്‍ യുദ്ധം തന്നെയുണ്ടായി. ടിബറ്റന്‍ സ്വയംഭരണത്തിനായി വാദിക്കുന്ന ആത്മീയനേതാവ് ദലൈ ലാമ ഇന്ത്യയില്‍ രാഷ്ട്രീയാഭയത്തില്‍ കഴിയുന്നതിനെയും ചൈന എതിര്‍ക്കുന്നു.
‘അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ചൈനയുടെ നിലപാട് സുസ്ഥിരവും, വ്യക്തവുമാണ്,’ ചൈനയുടെ വിദേശകാര്യ വക്താവ് ഇക്കഴിഞ്ഞ ദിവസം ബീജിംഗില്‍ പറഞ്ഞു. ‘ചൈന-ഇന്ത്യ അതിര്‍ത്തി ഏറെനാളായി സമാധാനത്തിലാണ്; അത് പരസ്പരബന്ധത്തെ മോശമായി ബാധിച്ചിട്ടുമില്ല. ഈ ആരോഗ്യകരമായ അവസ്ഥ നിലനിര്‍ത്താന്‍ ഇരുരാഷ്ടങ്ങള്‍ക്കും കഴിയുമെന്നാണ് പ്രതീക്ഷ.’തെക്കന്‍ ചൈന സമുദ്രത്തിലെ തര്‍ക്കപ്രദേശങ്ങളില്‍ എണ്ണ, പ്രകൃതിവാതക പര്യവേക്ഷണത്തിനായി വിയറ്റ്നാമുമായി ഇന്ത്യ ഏതെങ്കിലും തരത്തില്‍ ധാരണയുണ്ടാക്കുന്നതിനെയും ചൈന എതിര്‍ക്കുന്നു. അതിര്‍ത്തി തര്‍ക്കമടക്കമുള്ള എല്ലാ വിഷയങ്ങളും ഇന്ത്യ ചര്‍ച്ച ചെയ്യുമെന്നു ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയ്യ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു. സ്മാര്‍ട് സിറ്റി പദ്ധതി, റെയില്‍വേ മേഖലകളിലെ നിക്ഷേപം,ആണവ സഹകരണം എന്നിവയും അജണ്ടയിലുണ്ട്.
ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ജപ്പാനിലേക്ക് മോദി യാത്ര നടത്തിയതിന് തൊട്ടുപിന്നാലെയാണ് 2006നു ശേഷം ആദ്യമായി ഒരു ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. 480 ദശലക്ഷം ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസന വായ്പ വാഗ്ദാനം ചെയ്ത ആബേ, അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 3.5 ട്രില്ല്യന്‍ യെന്‍ പൊതു,സ്വകാര്യ നിക്ഷേപമായും വാഗ്ദാനം ചെയ്തു.
എന്നാല്‍ മോദി-സി കൂടിക്കാഴ്ച ‘അര്‍ത്ഥവത്തായ ഒരു ഉഭയകക്ഷി തന്ത്രപര പങ്കാളിത്തത്തിലേക്ക്’ നയിക്കാന്‍ ഇടയില്ലെന്നാണ് നിരീക്ഷകനായ അരവിന്ദ് രാമകൃഷ്ണന്റെ അഭിപ്രായം. ‘ഏഷ്യന്‍ മേഖലയില്‍ ചൈനയുടെ ശക്തിക്ക് എതിര്‍ സന്തുലിതാവസ്ഥ ഉണ്ടാക്കാന്‍ അമേരിക്കയും, ജപ്പാനുമായി തന്ത്രപര ബന്ധം വികസിപ്പിക്കാനായിരിക്കും മോദി ശ്രമിക്കുക. ‘ഇതൊക്കെയായാലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ബി സി 145നപ്പുറം തുടങ്ങിയതാണ്. മുത്തും പവിഴവും പകരം വാങ്ങിയാണ് ചൈനയന്ന് ഇന്ത്യയിലേക്ക് പട്ട് കയറ്റുമതി ചെയ്തിരുന്നത്. 1947ലെ സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദിയെങ്കില്‍, 1949ലെ വിപ്ലവത്തിനുശേഷം ജനിച്ചയാളാണ് 61കാരനായ സി.
ചൈനയുടെ അടിസ്ഥാനസൗകര്യരംഗത്തെയും നിര്‍മ്മാണരംഗത്തെയും ശക്തി ഇന്ത്യയെ സഹായിക്കുമെങ്കില്‍. സോഫ്റ്റ്‌വെയര്‍ രംഗത്തെ ഇന്ത്യയുടെ മികവ് ചൈനയിലെ കമ്പനികള്‍ക്കും മുതല്‍ക്കൂട്ടാവുമെന്ന് മോദി പറയുന്നു.
‘ലോകത്തിന്റെ പണിശാലയും, ലോകത്തിന്റെ പിന്നണി കാര്യാലയവും തമ്മിലുള്ള ഒത്തൊരുമിക്കല്‍ ഏറ്റവും മത്സരക്ഷമമായ നിര്‍മ്മാണ കേന്ദ്രവും ഏറ്റവും ആകര്‍ഷകമായ ഉപഭോക്തൃ വിപണിയും സൃഷ്ടിക്കും’ എന്നാണ് ഹിന്ദു ദിനപത്രത്തില്‍ സി എഴുതിയത്.