UPDATES

ഐ എസിന്റെ ലൈംഗിക ഇര നാദിയ മുറാദ് ഇനി യു എന്നിന്റെ ഗുഡ് വില്‍ അംബാസിഡര്‍

ഐക്യരാഷ്ട്ര സഭ മനുഷ്യക്കടത്തിനെതിരെയുള്ള ഗുഡ്‌വില്‍ അംബാസിഡറായി ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലൈംഗിക വ്യാപാരത്തിന് ഇരയായ നാദിയ മുറാദിനെ തെരെഞ്ഞെടുത്തു. മനുഷ്യക്കടത്തിനു ഇരയാകുന്നവരുടെ ദുരിതത്തെ കുറിച്ച് മറ്റുള്ളവര്‍ക്ക് അവബോധം നല്‍കാന്‍ നാദിയയുടെ അംബാസിഡര്‍ഷിപ്പിന്  കഴിയുമെന്ന്  നാദിയയെ അംബാസിഡറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ വിജ്ഞാപനമിറക്കി.

2014 ലിലാണ് 19 വയസുകാരിയായ  നാദിയയെ ഐ.എസ് തീവ്രവാദികള്‍ ഇറാഖിലെ അവളുടെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. യസീദി സമുദായാംഗമായ നാദിയയുടെ കുടുംബത്തിലെ ആണുങ്ങളെ കൊന്നൊടുക്കിയ ശേഷമായിരുന്നു സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയത്. സഹോദരങ്ങളെയും മാതാപിതാക്കളേയും കണ്‍മുന്നിലിട്ട് കഴുത്തറുത്ത് കൊന്ന ശേഷമാണ് തീവ്രവാദികള്‍ നാദിയയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും വില്‍പ്പന ചരക്കാക്കുകയും ചെയ്തത്.

ഒടുവില്‍ ജര്‍മ്മനിയില്‍ അഭയം പ്രാപിച്ച നാദിയ,  2015ല്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ വിവരിക്കുകയായിരുന്നു. ഒരിക്കല്‍ ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ ബോധം നഷ്ടമായിട്ടും ആറു പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചെന്നും നിരവധി യുവതികള്‍ ഇപ്പോഴും ഐ.എസിന്റെ തടവറയില്‍ ഉണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

മനുഷ്യക്കടത്തിനും ക്രൂരതകള്‍ക്കും ഇരയായവര്‍ക്കും കൂട്ടക്കുരുതിയുടെ ഇരകള്‍ക്കും സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നവര്‍ക്കും സമര്‍പ്പിച്ചുകൊണ്ട് യു.എന്നിന്റെ സഹായത്തോടെ പുതിയ സ്ഥാനത്തിരുന്നുള്ള ദൌത്യം നിര്‍വ്വഹിക്കുമെന്നും നാദിയ മുറാദ് തന്റെ സ്വകാര്യ വെബ്‌സൈറ്റിലൂടെ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍