അഴിമുഖം പ്രതിനിധി
യെമനിൽ നിന്ന് ഇന്ത്യ നടത്തുന്ന വ്യോമ രക്ഷാപ്രവർത്തനം ഇന്ന് അവസാനിക്കും. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യെമന്റെ തലസ്ഥാനമായ സനായിൽ നിന്നുള്ള വ്യോമ രക്ഷാ പ്രവർത്തനം ഇന്നലെയോടെ അവസാനിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ 140 നഴ്സുമാരുടെ അപേക്ഷ പരിഗണിച്ചാണ് രക്ഷാപ്രവർത്തനം ഇന്നു കൂടി തുടരാൻ തീരുമാനിച്ചതെന്ന് മന്ത്രാലയ വക്താവ് സയിദ് അക്ബറുദ്ദീൻ പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള 4100 പേരെയാണ് വ്യോമ, നാവിക സേനകൾ രക്ഷിച്ചത്. 26 രാജ്യങ്ങളിലെ 500 ഓളം പേരെയും ഇന്ത്യ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ നടത്തിയ വ്യോമ രക്ഷാപ്രവർത്തനത്തിൽ 400 പേരെയാണ് സനായിയിൽ നിന്ന് ജിബൂട്ടിയിലെത്തിച്ചത്.