അഴിമുഖം പ്രതിനിധി
ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍ നിന്നുള്ളവർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. മൂന്ന് മലയാളികളാണ് ഇന്ന് തിരിച്ചെത്തിയത്. ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടിയാണ് ആദ്യമെത്തിയത്. ഇന്ന് രാവിലെ മൂന്നരക്കാണ് റൂബൻ വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയത്. ഈരാറ്റുപേട്ട സ്വദേശി ലിജോ, കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ് കോര എന്നിവരാണു മറ്റു രണ്ട് പേർ. ഇവർ നെടുംപാശ്ശേരിയിലാണ് വന്നിറങ്ങിയത്.
ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിന്റെ സഹായത്തോടെയാണ് സുരക്ഷിതനായി നാട്ടിലെത്താന്‍ കഴിഞ്ഞതെന്ന് റൂബൻ പറഞ്ഞു. 3000 ത്തോളം മലയാളികള്‍ യെമനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അദ്ദേഹംപറഞ്ഞു.
അതിനിടെ മലയാളികളെ നാട്ടിലെത്തിക്കാന്‍ രണ്ട് കപ്പലുകള്‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു. എം.വി കവരത്തി, എം വി കോറല്‍ എന്നീ കപ്പലുകളാണ് അല്പസമയം മുൻപ് പുറപ്പെട്ടത്. നാവികസേനാ കപ്പലുകളുടെ അകമ്പടിയോടെയാണ് കപ്പലുകൾ യാത്ര തിരിച്ചത്. ലക്ഷദ്വീപിലേക്കുള്ള യാത്രാകപ്പലുകളായ ഇവ അങ്ങോട്ടുള്ള യാത്രക്കിടെ തിരിച്ച് വിളിക്കുകയായിരുന്നു.
യെമനിൽ നിന്ന് ഇന്ന് മുതൽ ഇന്ത്യക്കാർ നാട്ടിലേക്കെത്തിത്തുടങ്ങും. ആദ്യഘട്ടത്തിൽ 80 പേരാണ് തിരിച്ചെത്തുക. ഇതിൽ 15 പേർ മലയാളികളാണ്.
കഴിഞ്ഞ നാല് ദിവസമായി രൂക്ഷമായ ആക്രമണമാണ് യെമനിൽ നടക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെ അവരുടെ രാജ്യക്കാർ ഇടപെട്ട് നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഈ സമയത്തുള്ള ഇന്ത്യൻ എംബസിയുടെ നിഷ്ക്രിയത്വം വാർത്തയായിരുന്നു. ഇതെതുടർന്ന് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും വിഷയത്തിൽ ഇടപെടുകയായിരുന്നു.