UPDATES

യെമനിൽ നിന്നുള്ളവരെ തിരിച്ചെത്തിക്കാൻ ഇന്ത്യക്ക് സൗദിയുടെ ഉറപ്പ്

അഴിമുഖം പ്രതിനിധി

യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യെമനില്‍ നിന്നുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നു സൗദി അറേബ്യയുടെ ഉറപ്പ്. ഇന്ത്യന്‍ എംബസി ഉദ്യോസ്ഥരുമായുള്ള ചര്‍ച്ചയിലാണ് സൗദി രാജാവ് ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയത്. ഇന്ത്യന്‍ വിമാനങ്ങള്‍ സന വിമാനത്താവളത്തില്‍ ഇറക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും സൗദി അറിയിച്ചിട്ടുണ്ട്.

യെമനിലെ തുറമുഖങ്ങളുടെ നിയന്ത്രണം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈന്യം ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തെ തുറമുഖങ്ങളില്‍ ഇപ്പോള്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായി എത്താനും മടങ്ങാനും കഴിയുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇതോടെ യമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടക്കമുള്ളവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ എളുപ്പമായേക്കും. മലയാളികളെ തിരികെയെത്തിക്കുന്നതിനുള്ള തീവ്ര ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി കെ സി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ആരായുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് നേരെ മിസൈൽ ആക്രമണം നടത്താനുള്ള വിമതരുടെ നീക്കം സൈന്യം പരാജയപ്പെടുത്തി.   വിമതരുടെ ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന തകർക്കുകയായിരുന്നു. തുറമുഖ നഗരമായ ഏദനിലേക്ക് വിമതര്‍ കടക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് സഖ്യസേനയിപ്പോൾ. ഷിയ ഹൂതി വിമതരുടെ കൈവശം മാരക പ്രഹരശേഷിയുള്ള ആയുധങ്ങളുണ്ടെന്നും സേന വ്യക്തമാക്കി.

യെമനിലെ ഷിയ ഹൂതി വിമതര്‍ക്കെതിരെ മാര്‍ച്ച് 26 നാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ പത്ത് രാജ്യങ്ങള്‍ സൈനിക നടപടി തുടങ്ങിയത്. യെമന്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സഹായം  തേടിയതിനെത്തുടര്‍ന്നായിരുന്നു നടപടി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍