അഴിമുഖം പ്രതിനിധി
ഇന്ത്യക്കാരേയും കൊണ്ടുള്ള ആദ്യ കപ്പൽ യെമനിൽനിന്നും യാത്ര തിരിച്ചു. യുദ്ധം രൂക്ഷമായ ഏദന്‍ തുറമുഖത്തുനിന്നും 344 ഇന്ത്യക്കാര്‍ അടക്കം 384 യാത്രക്കാരുമായാണ് കപ്പൽ പുറപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് സുമിത്ര എന്ന കപ്പലാണ് യാത്രതിരിച്ചത്.
അതെസമയം യെമനിലെ ടെയ്‌സില്‍ ഇപ്പോഴും ഇരുനൂറോളം ഇന്ത്യാക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇതില്‍ നൂറിലേറെ പേര്‍ മലയാളികളാണ്. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്ക് എംബസി അധികൃതരുടെ ഭാഗത്തുനിന്ന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നതെന്നും കുടുങ്ങിക്കിടക്കുന്നവർ പറയുന്നു. ടെയ്‌സില്‍ നിന്ന് സനയിലെ വിമാനത്താവളത്തിലോ തുറമുഖത്തോ എത്താൻ ഏറെ ബുദ്ധിമുട്ടാണെന്നും ഇവിടെയുള്ളവര്‍ പറയുന്നു.
ആദ്യ ദിവസങ്ങളില്‍ പ്രദേശത്ത് സ്ഥിതി ശാന്തമായിരുന്നതിനാലാണ് ഇവിടെ തങ്ങാൻ പലരും തീരുമാനിച്ചത്. എംബസ്സിയും അതിന് പിന്തുണ നൽകിയിരുന്നു. എന്നാൽ ദിവസം നീളും തോറും വിമതരുടെ സമീപനം മാറി വരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. എങ്ങനെയെങ്കിലും ജീവൻ കിട്ടിയാൽ മതി എന്ന അവസ്ഥയിലാണ് ഏവരും.