UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണിയുടേത് തരം താണ രാഷ്ട്രീയം, അധികാരത്തോടുള്ള ആര്‍ത്തി

അഴിമുഖം പ്രതിനിധി

കെ എം മാണി പോയാല്‍ കോണ്‍ഗ്രസ്സിന് ഒരു ചുക്കും സംഭവിക്കില്ല എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിആര്‍ മഹേഷ്‌. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. യു ഡി എഫ് സംവിധാനത്തില്‍ കൂടി ജയിച്ചു വന്നവര്‍ ധാര്‍മ്മികത ഉണ്ടെങ്കില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തുനിയാതെ എംഎല്‍എ സ്ഥാനം രാജി വയ്ക്കണം എന്നും സി ആര്‍ മഹേഷ്‌ അഭിപ്രായപ്പെട്ടു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കെ.എം.മാണി പോകുന്നെങ്കിൽ പോകട്ടെ, ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. അധികാരത്തോടുള്ള ആർത്തിയും, കോഴകേസുകളിലെ അന്വേഷണങ്ങളിൽ നിന്നും രക്ഷനേടാനുള്ള കപട തന്ത്രവുമാണ് ഇപ്പോഴത്തെ കാട്ടികൂട്ടലുകൾ. പ്രതിസന്ധിയിൽ കൂടെ നിൽക്കാത്തവരെ ആർക്കാണ് ആവശ്യം. പ്രതിപക്ഷ നേതാവും, ഉമ്മൻചാണ്ടി സാറും, കെ.പി.സി.സി പ്രസിഡന്റും ഒക്കെ ഫോണിൽ വിളിച്ചിട്ടും നിഷേധാത്മകമായ നിലപാട് കാണിക്കുന്ന വ്യക്തിയോട് ഇനിയും സന്ധി ചെയ്യേണ്ട ആവശ്യമില്ല. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ഉണ്ടാക്കി അവിടെ ഇരിക്കുമെന്നു കേരള കോൺഗ്രസ് നേതാക്കൾ പറയുന്നതിൽ നിന്നും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യം നോക്കിയുള്ള അടവ് നയമാണ് അവരുടെ ഉള്ളിലെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രത്യേക ബ്ലോക്കായി ഇരിക്കും എന്ന് പറയുന്നവർ ഒന്നോർക്കണം, ആ എം.എൽ.എ സ്ഥാനം നിങ്ങളുടെ അധ്വാനം മാത്രമല്ല. കോൺഗ്രസ് പാർട്ടിയിലെ ആയിരക്കണക്കിന് പ്രവർത്തകർ ചോര നീരാക്കി, ഊണും, ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ടതിന്റെ ഫലം കൂടിയാണ്. യു.ഡി.എഫ് സംവിധാനത്തിൽ കൂടി ജയിച്ചു വന്നവർ ധാർമികത ഉണ്ടെങ്കിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തുനിയാതെ എം.എൽ.എ സ്ഥാനം രാജിവെക്കണം. യു.ഡി.എഫ് വിട്ട് പോകാനുള്ള കെ.എം.മാണിയുടെ തീരുമാനം ചാപിള്ള ആകും എന്ന കാര്യമുറപ്പാണ്. അങ്ങനെ വരുമ്പോൾ വീണ്ടും യു.ഡി.എഫിലേക്ക് തന്നെ മടങ്ങി വരാനും കെ.എം മാണി ശ്രമം നടത്തും, അപ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചാൽ അത് കോൺഗ്രസിലെ സാധാരണ പ്രവർത്തകർക്ക് യാതൊരു കാരണവശാലും ഉൾക്കൊള്ളാൻ കഴിയില്ല എന്നത് നേതൃത്വം മനസ്സിലാക്കണം. കെ.എം.മാണി യു.ഡി.എഫ് വിട്ടാലും ഈ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയേക്കാൾ വലുതായി ഒന്നും സംഭവിക്കാൻ ഇല്ല. ഇത്തരത്തിൽ തരം താണ രാഷ്ട്രീയം കളിക്കുന്നവർക്ക് വഴങ്ങാതിരിക്കുവാനുള്ള ഇച്ഛാശക്തിയും, ആർജ്ജവവും കോൺഗ്രസ് നേതൃത്വം കാണിക്കണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍