UPDATES

അജിത്‌ കുമാര്‍ എ.എസ്

കാഴ്ചപ്പാട്

സൗണ്ട് ബൂത്ത്‌

അജിത്‌ കുമാര്‍ എ.എസ്

വായന/സംസ്കാരം

ഇശൈ ജ്ഞാനിയുടെ പാട്ട് ഇളയരാജയുടേതാണോ?

ഇളയരാജയും എസ് പി ബിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമായി ഇപ്പോഴത്തെ വിവാദത്തെ കാണുന്നവരുണ്ടെങ്കിലും ഇതിനു വളരെ ശ്രദ്ധേയമായ ചില മാനങ്ങളുണ്ട്.

താന്‍ സംഗീതം ചെയ്ത ഗാനങ്ങള്‍ അനുവാദം ഇല്ലാതെ പാടരുതെന്നും അങ്ങനെ പാടിയാല്‍ പകര്‍പ്പവകാശ നിയമത്തിന്റെ (copy right) ലംഘനമാണെന്നും അതിനാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരികയും ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ടി വരികയും ചെയ്യും എന്ന് താക്കീത് നല്‍കിക്കൊണ്ട് ഇളയരാജ, എസ് പി ബാലസുബ്രമണ്യം, ചിത്ര, ചരണ്‍, വിവിധ സംഘാടകര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചത് വിവാദമായി മാറിയിരിക്കുകയാണല്ലോ. ഇളയരാജയും അദേഹത്തിന്റെ പാട്ടുകള്‍ ഏറ്റവും കൂടുതല്‍ ആലപിച്ചിട്ടുള്ള ഗായകരില്‍ ഒരാളായ എസ് പി ബിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമായി കാണുന്നവരുണ്ടെങ്കിലും ഈ വിവാദത്തിനു വളരെ ശ്രദ്ധേയമായ ചില മാനങ്ങളുണ്ട്.

അതില്‍ പ്രധാനമാണ് സിനിമാ പാട്ടിന്റെ ‘യഥാര്‍ത്ഥ അവകാശി’ ആര്? സംഗീത സംവിധായകന്‍ ആണോ ‘യഥാര്‍ത്ഥ സൃഷ്ടാവ്’? തുടങ്ങിയ ചോദ്യങ്ങള്‍. അത് ചോദിക്കപ്പെടുന്നത് പ്രധാനമായും ‘കോപിറൈറ്റ്’ എന്ന നിയമസങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനെ സങ്കീര്‍ണ്ണമാക്കുന്നത് സംഗീത ‘രചയിതാവ്’/സംവിധായകന്‍ (composer) ഒരു സംഗീത രചനയുടെ (composition) പൂര്‍ണ്ണ അവകാശിയായി സ്വാഭാവികമായി മാറുമോ എന്നതാണ്.

കലയെക്കുറിച്ചും പകര്‍പ്പവകാശത്തെക്കുറിച്ചുമുള്ള ഈ സങ്കല്‍പ്പങ്ങള്‍ ചരിത്രാതീത കാലം തൊട്ടു നിലനില്‍ക്കുന്ന ഒന്നൊന്നുമല്ല. ഈ സങ്കല്പങ്ങള്‍ വികസിച്ചു വരുന്നത് പ്രത്യേക ചരിത്ര മുഹൂര്‍ത്തത്തിലാണ്. ‘കോപിറൈറ്റ്’ എന്നത് നിയമപരവും സാംസ്കാരികവുമായ നിര്‍മ്മിതിയാണ്‌. അതുപോലെ ‘സംഗീത്‍ജ്ഞന്‍’ എന്ന ആധികാരികമായ പ്രതിഭയെ കുറിച്ചുള്ള സങ്കല്പങ്ങളുടെ നിര്‍മിതിക്കും  സാംസ്കാരികമായ ചരിത്രമുണ്ട്. അവയെക്കുറിച്ച് ചര്‍ച്ച ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ഇളയരാജയുടെ പക്ഷത്തോ എസ് പിയുടെ പക്ഷത്തോ നിലയുറപ്പിക്കുകയെന്നതോ ഇത്തരം വിവാദങ്ങളില്‍ നിന്നും ‘സാര്‍വജനീയമായ’ സംഗീതത്തെ രക്ഷിക്കുക എന്നതുമല്ല.

ഈ വിവാദത്തില്‍ മൂന്ന് തലങ്ങളുണ്ട്. ഈ തലങ്ങള്‍ തമ്മില്‍ പരസ്പരം നിര്‍മിക്കുന്നുണ്ട് എന്ന് മനസിലാക്കാം. അത് ലേഖനത്തില്‍ വിശദമാക്കാം. അതിലെ ആദ്യത്തെ തലം കോപിറൈറ്റ്/പകര്‍പ്പാവകാശം എന്നതാണ്. കോപിറൈറ്റ് എന്ന ആശയവും നിയമങ്ങളും യൂറോപ്പില്‍ വികസിച്ചു വന്നതിന്റെ ചരിത്രം മനസിലാക്കുക എന്നതാണ് ഒന്ന്. ആദ്യകാലത്തെ ആശയങ്ങളില്‍ വന്ന പരിണാമം പിന്നീടു കലയിലെ ‘പ്രതിഭ’ എന്ന നിര്‍മ്മിതിയെ ഉറപ്പിക്കുന്നതില്‍ ഈ നിയമങ്ങള്‍ വഹിച്ച പങ്ക് എന്നിവയും അന്വേഷിക്കേണ്ടതുണ്ട്. രണ്ടാമത്തെ തലം- ‘സംഗീതരചയിതാവ്’ /composer  എന്നതിനെക്കുറിച്ചുള്ള നിര്‍മിതിയാണ്. സംഗീതം എന്നാല്‍ ഒരു ‘സൃഷ്ടി’ ആയി മനസിലാക്കുന്നതും അത് സംഗീത രചയിതാവിന്റെ ഉള്ളില്‍ ‘സ്വയംഭൂവായി’ ഉണ്ടാവുന്നതാണെന്നും ഈ രചയിതാവിന് സ്വാഭാവികമായി അല്ലെങ്കില്‍ പ്രകൃതിദത്തമായി തന്നെ ‘സൃഷ്ടി’യില്‍ അവകാശമുണ്ടെന്നുമുള്ള സങ്കല്‍പ്പം എങ്ങനെയാണ് വികസിച്ചത് എന്ന ചോദ്യം. ഈ സങ്കല്‍പ്പങ്ങളുടെ ഉദയം യൂറോപ്യന്‍ കാല്പനികതയുടെ കാലത്താണ്.

ഈ സങ്കല്‍പ്പങ്ങള്‍ എങ്ങയാണ് പരസ്പരം വളര്‍ത്തിയത് എന്ന ചര്‍ച്ചയിലേക്ക് കടക്കുന്നതിനു മുന്‍പ് മൂന്നാമത്തെ തലത്തെ കൂടി സൂചിപ്പിക്കാം. ‘സിനിമാ പാട്ട്’ എന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വികസിച്ചു വന്നത് വളരെ സവിശേഷമായ രീതിയിലാണ്. ടെക്നോളജിയും സിനിമാ വ്യവഹാരങ്ങളും പോപ്പുലര്‍ ആസ്വാദനവും ഒക്കെ ചേര്‍ന്ന വളരെ വിപുലമായ ഒരു പ്രതലത്തിലാണ് അത് വികസിക്കുന്നത്. ‘സംഗീതം’ എന്ന് മാത്രം അടയാളപ്പെടുത്താന്‍ കഴിയുന്ന മണ്ഡലത്തിനും പുറത്തു പോകുന്ന ഒരുപാട് ഇടപാടുകള്‍ അതിനുണ്ട്. പാട്ട് ഉണ്ടാക്കപ്പെടുന്നതും കേള്‍ക്കപ്പെടുന്നതും പോപുലറാകുന്നതും ഇന്ന് കുറച്ചു കൂടി വിപുലമായ സാമൂഹ്യ ഇടപെടലായി മാറിയിട്ടുണ്ട്. അതില്‍ സംഗീത സംവിധായകന്‍ പൂര്‍ണ്ണ അവകാശി അല്ലെങ്കില്‍ യഥാര്‍ത്ഥ സൃഷ്ടാവാകാന്‍ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. ഈ മൂന്നു തലങ്ങളിലേക്കും വിശദമായി കടക്കാനാണ് ഇനി ശ്രമിക്കുന്നത്.

ആദ്യമായി, പകര്‍പ്പവകാശത്തിന്റെ ചരിത്രവും സങ്കല്‍പ്പവും ചുരുക്കത്തില്‍ നോക്കാം. ഒരു രചയിതാവിന് അവളുടെ സൃഷ്ടിയുടെ മേല്‍ ചില പ്രത്യേക അധികാരാവകാശങ്ങള്‍ ഉണ്ടെന്ന സങ്കല്പം ഉടലെടുക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലാണ്. ഇത് പിന്നീട് യൂറോപ്പിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും പകര്‍പ്പവകാശത്തിന്റെ ചരിത്രം സൂചിപ്പിക്കുന്നു. ‘യഥാര്‍ത്ഥ പ്രതിഭ’ എന്ന ആശയം മുന്നോട്ടു വരുന്നതിന്റെ ഭാഗമാണ് റൊമാന്റിക്‌ കാലഘട്ടത്തില്‍ ഇത്തരം സങ്കല്‍പ്പം ഉടലെടുക്കുന്നത് എന്ന് മാര്‍ട്ടിന്‍ ഫ്രെഡ്റിക്ക്സന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു മുന്‍പ് രചനയില്‍ ഒരു വൈദഗ്ദ്യം ഉള്ള ഒരാളായാണ് രചയിതാവിനെ കണ്ടിരുന്നത്‌; എന്നാല്‍ ഇതോടെ രചന എന്നത് രചയിതാവിന്റെ വ്യക്തിത്വത്തിന്റെ ആത്മപ്രകാശനമായി കണ്ടു തുടങ്ങി. അതോടെ രചനയും രചയിതാവും തമ്മിലുള്ള ഒരു അഭേദ്യമായ ബന്ധം ഉറപ്പിക്കപെട്ടു. പകര്‍പ്പവകാശ നിയമത്തിന്റെ സങ്കല്‍പ്പം ഈ സങ്കല്‍പ്പത്തില്‍ നിന്നും ഉള്‍ക്കൊണ്ടു കൊണ്ടാണ് അന്താരാഷ്ട്രമായ സങ്കല്പമായി മാറുന്നത്. ഭൌതികമായ രൂപം എന്ന നിലയില്‍ അല്ലാതെ ആശയം അല്ലെങ്കില്‍ ബൌദ്ധികമായ സൃഷ്ടിയെ പരിഗണിക്കാന്‍ തുടങ്ങി. ബൌദ്ധിക അധ്വാനം എന്ന ജോണ്‍ ലോക്കിന്റെ സിദ്ധാന്തത്തില്‍ നിന്നും ആത്മപ്രകാശനം എന്ന സങ്കല്‍പ്പത്തിലേക്ക്‌ വികസിക്കുന്നതിലൂടെ കോപിറൈറ്റ് സങ്കല്‍പ്പത്തിനും കലാ സങ്കല്‍പ്പങ്ങള്‍ക്കും മാറ്റങ്ങളുണ്ടായി. ബേണ്‍ കണ്വെന്‍ഷന്‍ ഈ സങ്കല്‍പ്പങ്ങളെയാണ് അന്താരാഷ്ട്രമാക്കി മാറ്റുന്നത്.

ആദ്യകാലത്ത് സംഗീതം പകര്‍പ്പവകാശത്തിന്റെ പരിധിയിലേക്ക് കടന്നു വന്നിരുന്നില്ല. ആ പരിധിയിലേക്ക് കടന്നു വന്നപ്പോള്‍ തന്നെ ‘സംഗീതരചന’ പ്രിന്‍റ്  ചെയ്ത ഷീറ്റ് മ്യൂസിക് ആയായിരുന്നു പരിഗണിക്കപെട്ടിരുന്നത്. കേള്‍ക്കുന്ന സംഗീതരൂപം ആയിരുന്നില്ല. കോപിറൈറ്റ് എന്ന ആശയം തന്നെ നിലവില്‍ വരുന്നത് പ്രിന്റുമായി ബന്ധപ്പെട്ടാണ്. പ്രസിദ്ധീകരിക്കപ്പെടുന്നവയുമായി ബന്ധപ്പെട്ടാണ് ആദ്യകാല പകര്‍പ്പാവകാശ ചര്‍ച്ചകള്‍ വരുന്നത്. പ്രധാനമായും അക്കാലത്തെ  പുസതക വിപണിയുടെ നിയന്ത്രണം എന്ന നിലയിലും പ്രസിദ്ധീകരണ അവകാശത്തിനു വേണ്ടിയുള്ള മത്സരത്തിന്റെയും ഭാഗമായാണ് പകര്‍പ്പാവകാശം നിലവില്‍ വരുന്നത്. ക്രൌണ്‍ പ്രിവിലേജ്, ലെറ്റര്‍ പേറ്റന്റ് എന്നിവ നിര്‍ത്തലാക്കിയായിരുന്നു പകര്‍പ്പവകാശത്തിന്റെ തലത്തിലേക്ക് മാറുന്നത്.

സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത് യൂറോപ്പിന്റെ ഒരു പ്രത്യേക ചരിത്ര മുഹൂര്‍ത്തത്തിലെ ചില വികാസങ്ങളെയാണ് സ്വാഭാവികമായ രചയിതാവ്-കലാസൃഷ്ടി ബന്ധമായി പലരും കരുതി പോരുന്നത് എന്നാണ്. ‘കലാസൃഷ്ടി’ എന്ന ആശയവും ഈ ആധികാരിക/യഥാര്‍ത്ഥ പ്രതിഭ എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഉണ്ടായതാണ്. സംഗീതത്തില്‍ പകര്‍പ്പവകാശം നിലവില്‍ വരുന്നതോടു കൂടി ശ്രദ്ധിക്കേണ്ട ഒരു കാര്യം അതില്‍ സംഗീത സൃഷ്ടിയുടെ ഭാഗമായ ഭൌതിക വസ്തുക്കള്‍-സി.ഡി, കാസറ്റ്-തുടങ്ങിയവ അത് വാങ്ങുന്ന ആള്‍ക്ക് അവകാശപെട്ടതാണെങ്കിലും അതിലെ ‘സംഗീതം’ രചയിതാവിന്‍റെതാണ് എന്നതാണ്. അങ്ങനെയാണ് ഈണത്തിന്റെ മേലും മറ്റും അവകാശവാദം ഉയരുന്നത്. പ്രക്ഷേപണ, പൊതു സംഗീതാവതരണം എന്നീ രംഗത്ത് ഒക്കെ ഇത് ഭാഗമാക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

സംഗീത രചനയെ ഒരു സൃഷ്ടി (work) എന്ന നിലയിലോ അല്ലെങ്കില്‍ ഒരു സംഗീത’പ്രതിഭ’യുടെ ഉള്ളില്‍ ന്നിന്നും വരുന്ന ഒന്നായി കാണാന്‍ കഴിയുമോ? ‘സംഗീത’ത്തെ ഒരു നാമം (noun) ആയല്ല, ക്രിയ (verb) ആയിട്ടാണ് കാണേണ്ടത് എന്ന് ക്രിസ്റ്റഫര്‍ സ്മാളിന്റെ നിരീക്ഷണത്തെ മുന്‍നിര്‍ത്തി ജോനാതന്‍ സ്റ്റേണ്‍ പറയുന്നു. സാമൂഹ്യമായ ഒട്ടേറെ ഇടപാടുകള്‍ സംഗീതത്തിലുണ്ട്, അതുകൊണ്ട് തന്നെ ഒരു സാധനം എന്ന നിലയില്‍ അല്ലാതെ ഈ മൊത്തം ഇടപാടിന്റെ ഭാഗമായാണ് സംഗീതത്തെ മനസിലാക്കേണ്ടത്. റിച്ചാര്‍ഡ്‌ മിഡില്‍ട്ടന്‍ പറയുന്ന പോലെ പോപ്പുലര്‍  സംഗീതത്തിന്റെ ഉള്ളിലും പുറത്തും ഒട്ടേറെ സംവാദങ്ങള്‍ നടക്കുന്നുണ്ട്. ‘സംഗീതവ്യവസായം’ എന്ന ഒന്നില്ല എന്നാണ് സ്റ്റേണ്‍ ശ്രദ്ധേയമായ വാദങ്ങള്‍ നിരത്തി സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ഇന്നത്തെ സംഗീതത്തിന്റെ ഇടപാടുകള്‍ പല വ്യവസായങ്ങളുമായി ബന്ധപെട്ടു നില്‍ക്കുന്നതു കൊണ്ടും സംഗീതത്തെ ഒരു ‘സൃഷ്ടി’ എന്ന നിലയില്‍ കാണുന്നതിന്റെ പ്രശ്നം ഉള്ളതുകൊണ്ട് തന്നെ സംഗീത വ്യവസായം എന്ന നിലയില്‍ ഒന്ന് നിലവിലില്ല.

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്, സമകാലീന സംഗീത ഇടപാടുകള്‍ ‘സംഗീതം’ എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. സംഗീത രചനയുടെ കാര്യത്തിലും, അതുതന്നെ ഒരു സംഗീത സംവിധായകന്‍ ഒരു നിര്‍ണയിക്കപെട്ട മാതൃകയിലേക്ക്, സംഗീത ഗണത്തിലേക്കാണ് ചിന്തിക്കുന്നത്. ഒരു സിനിമാപ്പാട്ട് ഉണ്ടാക്കുക എന്നത് സംഭാവിക്കുന്നതിലൂടെ ഉള്ളില്‍ നിന്നും സ്വയംഭൂവായല്ല, മറിച്ച് ഒരു മാതൃകയിലേക്ക് ആ മേഖലയിലെ പുതിയ പ്രവണതകളോട് ഇടപെട്ടാണ് ഒരു രചന നിരവഹിക്കുന്നത്. കേള്‍വിയും സംഗീത ശീലങ്ങളും ഒക്കെയായി ബന്ധപെട്ട ഒരു ഇടപാടാണ് ഇത്. അതേപോലെ തന്നെ സംഗീത നിയമങ്ങള്‍ സാംസ്കാരിക ഉത്പ്പന്നങ്ങളാണ്. ഓരോ പ്രദേശവും, കാലവും, സംഗീത ശൈലിയുമായി ബന്ധപ്പെട്ടാണ് നിയമങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്.

ഇനി സിനിമാ സംഗീതത്തിലേക്ക് വരാം. റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്ന ഒന്നാണ് സിനിമാപ്പാട്ട്. സ്റ്റുഡിയോയുമായി ബന്ധപെട്ട ഒന്ന്. സിനിമ പാട്ടിന്റെ രചന, കേള്‍വി, വിപണനം, ജനപ്രിയത, സിനിമയില്‍ ഉള്‍പ്പെടുത്തുന്നത് എല്ലാം വളരെ വിപുലമായ തലത്തിലുള്ള സാംസ്കാരിക ഇടപാടാണ്. റെക്കോര്‍ഡിംഗ്/മിക്സിംഗ് എന്നീ പ്രക്രിയകള്‍ക്ക് മുന്‍പ് ഒരു ‘ഒറിജിനല്‍’ ഇല്ല എന്ന് സ്റ്റേണില്‍ നിന്നും മനസിലാക്കാം. സൌണ്ട് റീപ്രോഡക്ഷന് മുന്‍പ് ഒരു ‘ഒറിജിനല്‍’ ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്. റെക്കോര്‍ഡിംഗ്/മിക്സിംഗ് എന്നിവ സിനിമാ പാട്ട് അടക്കമുള്ള റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്ന പാട്ടുകളുടെ രചനയുടെ ഭാഗമാണ്. സ്റ്റുഡിയോയില്‍ ആലാപനവും, ഉപകരണങ്ങളും ആലേഖനം ചെയ്യുന്നതും മിക്സ് ചെയ്യുന്നതും ആശ്രയിച്ചായിരിക്കും പാട്ട് എങ്ങനെയിരിക്കും എന്ന് തീരുമാനിക്കപെടുന്നത്. ഗായകര്‍, റിക്കോര്‍ഡിസ്റ്റ്, ഉപകരണങ്ങള്‍ വായിക്കുന്നവര്‍ എന്നിവര്‍ ഈ പ്രക്രിയുടെ ഭാഗമാണ്. ഈ പാട്ടുകളുടെ കേള്‍വി വ്യത്യസ്ത സ്പീക്കറുകളെ ആശ്രയിച്ചു വ്യത്യസ്തമായിരിക്കും. അപ്പോള്‍ ഈ പാട്ടുകള്‍ക്ക് വ്യത്യസ്ത കേള്‍വികളുണ്ട് എന്ന് മനസിലാക്കാം.

ജനപ്രീതിയുടെ കാര്യത്തെ നിര്‍ണയിക്കുന്നത് സിനിമയും സിനിമയിലെ താരങ്ങളും ഗായകരോടുള്ള ആരാധനയും ഗാനമേളകളും യൂടൂബും ടിവി ചാനലുകളും ഒക്കെയാവാം. അപ്പോള്‍ പാട്ടുകളുടെ നിലനില്‍പ്പു തന്നെ ഈ വ്യത്യസ്ത മണ്ഡലങ്ങളിലെ വ്യത്യസ്ത രൂപങ്ങളില്‍ ആയിരിക്കും. ചിലപ്പോള്‍ പാരഡികള്‍ ‘ഒറിജിനലി’നെ പ്രശസ്തമാക്കാം. ഈ ഇടപാടുകള്‍ക്ക് അകത്ത് ആരാണ് ഒരു പാട്ടിന്റെ പൂര്‍ണ്ണ അവകാശി? റിക്കോര്‍ഡിസ്റ്റിന്, ഉപകരണങ്ങള്‍ വായിക്കുന്നവര്‍ അതേപോലെ ടെക്നോളജി എന്നിവയ്ക്ക് ഈ പാട്ടിന്റെ നിര്‍മിതിയില്‍ പങ്കില്ലേ? ആധികാരികമായ ഈ ‘പ്രതിഭ’ എന്ന കാല്‍പനിക സങ്കല്പം പ്രശ്നം നിറഞ്ഞതല്ലേ? അല്ലെങ്കില്‍ തന്നെ കോപിറൈറ്റ്, നിയമ നടപടി എന്നിവയിലൂടെ മാത്രം സ്ഥാപിക്കാന്‍ കഴിയുന്നതാണ് ഈ അവകാശമെങ്കില്‍ ഈ രചനയുടെ മേല്‍ സംഗീത രചയിതാവിനുണ്ടെന്നു പറയുന്ന ആത്യന്തികമായ അവകാശം സ്വാഭാവികമല്ല, മറിച്ച് സാംസ്കാരികവും നിയമപരവുമായ ഒരു ചരിത്ര നിര്‍മിതി തന്നെയാണ് എന്നല്ലേ വ്യക്തമാക്കപ്പെടുന്നത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അജിത്‌ കുമാര്‍ എ.എസ്

അജിത്‌ കുമാര്‍ എ.എസ്

ദളിത് എഴുത്തുകാരന്‍, സംഗീതജ്ഞന്‍. ദളിത് രാഷ്ട്രീയം, കല, പോപ്പുലര്‍ സംസ്കാരം, സംഗീതം എന്നിവയെ സംബന്ധിച്ച് ശ്രേദ്ധേയമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലീന മണിമേഖലയുടെ "വൈറ്റ് വാന്‍ സ്റോറീസ് " (2013) കെ ആര്‍ മനോജിന്റെ "എ പെസ്റ്റെറിംഗ് ജേര്‍ണി' (2010) എന്നീ ഡോക്യുമെന്റികളുടെ പശ്ചാത്തല സംഗീതം ചെയ്തിട്ടുണ്ട്. സംഗീതത്തിലെ ജാതിയെ കുറിച്ചുള്ള '3 ഡി സ്റ്റീരിയൊ കാസ്റ്റ് '(2012) എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. അഴിമുഖത്തില്‍ സൌണ്ട് ബൂത്ത് എന്ന കോളം കൈകാര്യം ചെയ്യുന്നു- സിനിമാ പാട്ടുകളെ കുറിച്ചുള്ള കുറിപ്പുകളാണ് ഇതില്‍ പ്രധാനം. ഓരോ പാട്ടുകളിലും അതിറങ്ങിയ കാലത്തേയും ടെക്‌നോളജിയേയും ശീലങ്ങളേയും കലഹങ്ങളേയും കേള്‍ക്കുകയും ആ കേള്‍വിയനുഭവങ്ങളും നിരീക്ഷണങ്ങളുമാണ് ഈ കുറിപ്പുകളിലൂടെ പങ്കു വെക്കുന്നത്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍